Wednesday, 18 January 2017

പലായനം 3


കൊച്ചി വിട്ട് നാട്ടില്‍ വന്നിട്ട് രണ്ട് വര്‍ഷം ആകുന്നു അത്യാവശ്യം ജോലിയും തിരക്കുമൊക്കെയുണ്ട് പുതിയ നല്ല കുറച്ച് കൂട്ടുകാരുമായി അടിച്ചുപൊളി ജീവിതം കറക്കം പക്ഷേ ജീവിതനിലവാരത്തിന് വലിയ ഉയര്‍ച്ചയൊന്നുമില്ല...
വീട്ടിലും കാര്യമായി ഒന്നും കൊടുക്കാന്‍ കഴിയുന്നില്ല അക്കാലഘട്ടത്തിലാണ് നാട്ടില്‍ വലിയൊരു മാറ്റമുണ്ടാകുന്നത് കൂടെ പഠിച്ചവരും പരിചയക്കാരുമായ പലരും ചെറിയ ചെറിയ ബിസിനസിലൂടെ വലിയ പണക്കാരാകുന്നു...ആരെയും അതിശയിപ്പിക്കുന്ന ഉയര്‍ച്ച പലരും ഗള്‍ഫിലേക്കും പോയി യമഹ, സുസുക്കി, ഹീറോ ഹോണ്ട ഇവയൊക്കെ പോപ്പുലറാകുന്ന കാലം...
സെെക്കിളിലും ബസിലുമൊക്കെ പോയിരുന്നവര്‍ ഇരുചക്രവാഹനങ്ങളിലേക്ക്
തിരിയുന്ന കാഴ്ച എങ്ങും...ഞാനും ചിന്തിക്കാന്‍ തുടങ്ങി പണമുണ്ടാക്കണം...കൊച്ചിയിലെ പരാജയം നല്‍കിയ പാഠങ്ങള്‍ ഉള്ളിലുണ്ട് ഗള്‍ഫിനോട് പണ്ടേ താല്‍പര്യമില്ല,എന്തെങ്കിലും സെെഡ് ബിസിനസ്സ് തുടങ്ങണം അങ്ങിനെ ആലോചനകള്‍ക്കൊടുവില്‍ ആത്മസുഹൃത്തായ അബുവും മായിനും ഞാനും ചേര്‍ന്നു കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചു,ഉണ്ടായിരുന്ന പണം അഡ്വാന്‍സ് കൊടുത്ത് ബാക്കി തുക കടമായി ആവശ്യത്തിനു തുണിത്തരങ്ങള്‍ എടുത്തു മായിനു ചെറിയ മുന്‍പരിചയമുള്ള ഹെെറേഞ്ചാണ് തട്ടകമായി തിരഞ്ഞെടുത്തത് .. ..
ആഴ്ച തോറും ഒരാളു നാട്ടില്‍ വരും പണം കൊടുത്ത് വീണ്ടും ചരക്കെടുക്കും അങ്ങിനെ ഒരുമാസത്തോളമായി കടവും കച്ചവടവും തരക്കേടില്ലാത്ത നിലയില്‍ മുന്നേറുന്നു.. സീസണ്‍ ആയിട്ടില്ല, കുരുമുളകും കൊക്കോയും ഏലവും വിളവ് ലേശം കുറവാണ് പക്ഷേ നല്ല വിലയുണ്ട് വലിയ പ്രതീക്ഷയിലാണ് ഞങ്ങള്‍...എനിക്ക് ഇതുവരെ അവിടേക്ക് പോകാന്‍ സമയം കിട്ടിയില്ല തിരക്കൊഴിയാന്‍ കാത്തിരുപ്പിലാണ്...
അങ്ങിനെ ആ സമയവും വന്നെത്തി ശനിയാഴ്ച ഞാനും പുതിയ മേച്ചില്‍ പുറത്തേക്ക് പോകുന്നു...

വെെകിട്ട് മൂന്നു മണിക്കാണ് പാലായില്‍ നിന്നും "സുപ്രിയ" പുറപ്പെട്ടത് തൊടുപുഴ വഴി അഞ്ചു മണിയോടെ മൂലമറ്റത്തെത്തി ഇനി ചുരമാണ് ഒാരോ വളവിലും വണ്ടിയും യാത്രക്കാരും ഉലയുകയും നിവരുകയും ചെയ്തുകൊണ്ടിരുന്നു അബു നല്ല ഉറക്കത്തിലാണ് ഞാൻ ഇരുവശത്തെയും കാഴ്ചകൾ കണ്ടങ്ങിരുന്നു എന്‍റെ മനസെന്നും കൊ തിച്ചിരുന്ന ആദ്യത്തെ ഇടുക്കി യാത്ര.. കുളമാവ് ഡാമിനു മുകളിൽ കൂടി ബസ്സ് പോകുമ്പോഴാണ് അതി വിശാലമായ ഇടുക്കി ജലാശയം കണ്ണില്‍പ്പെട്ടത് നേരം ഇരുട്ടിത്തുടങ്ങി വഴിയരികിലെ സിഗ്നൽ ബോര്‍ഡിന്‍റെ തൂണുകളില്‍ മുള്ളുകമ്പി ചുറ്റിയിക്കുന്നതെന്തിനെന്ന് ഒരുപാട് ആലോചിച്ചു അപ്പോഴാണ് ഒരു ബോര്‍ഡ് വായിച്ചത് "ഹോണടിച്ച് വന്യമൃഗങ്ങളെ ശല്ല്യം ചെയ്യരുത് "കൊടും വനത്തിലൂടെയാണ് വണ്ടിയോടിക്കൊണ്ടിരിക്കുന്നത് ഒാരോ വളവിലും കാട്ടാനയെ പ്രതീക്ഷിച്ചിരിക്കുന്നതിനിടയില്‍ ക്ഷീണം കൊണ്ട് അല്‍പമൊന്നു മയങ്ങി...
ഇടുക്കി ഇറങ്ങാനുണ്ടോ..?
ചോദ്യം കേട്ടാണു കണ്ണു തുറന്നത് തണുപ്പ് അരിച്ചരിച്ചു കയറുന്നു വണ്ടിയുടെ സെെഡ് ഷട്ടറുകളിട്ടു പലരും ഷാള്‍ പുതച്ചിട്ടുണ്ട് വണ്ടി വീണ്ടും ഒാടിക്കൊണ്ടിരിക്കുന്നു ചെറുതോണി,തടിയമ്പാട്,കരിമ്പന്‍,
ചേലച്ചുവട്,അവസാനം ഞങ്ങളുടെ സ്ഥലമായി "പെരിയാർ വാലി" ബസ്സ് അവിടെ വരെയേയുള്ളൂ...

ഇരുട്ടിന്‍റെ മേലാപ്പിനടിയില്‍ തിങ്ങി നില്‍ക്കുന്ന മഞ്ഞിന്‍ മേഘങ്ങളെ പ്രശോഭിപ്പിച്ചുകൊണ്ട് പെട്രോമാക്സിന്‍റെ വെള്ളയും മഞ്ഞയും നിറങ്ങള്‍ പ്രഭ പരത്തുന്ന ചെറിയൊരങ്ങാടി (സിറ്റി) "എന്താ പവര്‍കട്ടാണോ" എന്ന എന്‍റെ ചോദ്യത്തിനു് "കട്ട് ചെയ്യാന്‍ പവര്‍ ഇവിടില്ല" ങ്ഹേ കേരളം മുഴുവൻ വെെദ്യുതി കൊടുക്കുന്ന ഇടുക്കിയുടെ മൂക്കിനു താഴെ വെെദ്യുതി എത്തീട്ടില്ല പോലും..!!!
റൂമിലെത്തി പനമ്പ് കൊണ്ട് മറച്ച ഒാലകെട്ടിയ ഒറ്റ മുറി ഡ്രസ്സ് മാറി കെെലിയുടുത്ത് തോര്‍ത്തും കഴുത്തിലിട്ട് കൂട്ടുകാരുമായി സിറ്റിയിലേക്ക് നടന്നു ശരീരത്തിലെ മാംസവും കടന്ന് തണുപ്പ് എല്ലിലേക്ക് കുത്തിക്കയറുന്നു ചൂടു കഞ്ഞിയും പയറും ചുട്ട പപ്പടവും വയറു നിറയെക്കഴിച്ച് തിരിച്ച് റൂമിലെത്തി തറയില്‍ ചാക്കും വിരിച്ച് കിടന്നു കൂട്ടുകാരുടെ ബിസിനസ് അവലോകനം കേട്ട് പെട്ടെന്ന് ഞാനുറങ്ങി,
എവിടെ കിടന്നാലും അതിരാവിലെയുണരും അതെന്‍റെയൊരുശീലമാ...
പുലര്‍ച്ചെയെണീറ്റു നല്ല മൂത്രശങ്ക "ബാത്ത്റൂമെവിവിടാടാ" "ഇവിടെ കക്കൂസോ പോടാ ഉവ്വേ നീ വെളിയിലേക്കിരുന്നു സാധിച്ചോ" "ആരെങ്കിലും കണ്ടാല്‍"
"കണ്ണില്‍ കുത്തിയാലറിയാത്ത മഞ്ഞാണ് നിന്നെ ആരും കാണില്ല" വാതില്‍ തുറന്നതും അതിഭയങ്കര കാറ്റടിച്ചതും ഒന്നിച്ചായിരുന്നു "ഹൊ എന്തൊരു കുളിര് "ചാടി തിരിച്ചു കയറി...
എല്ലാവരും നല്ല ഉറക്കത്തിലാണ് നേരം വെളുത്തു തുടങ്ങിയിരിക്കുന്നു പുറത്തേക്കിറങ്ങി അവിടെ നിന്നാല്‍ സിറ്റി മുഴുവനും കാണാം മഞ്ഞില്‍ മുങ്ങി മൂകയായ് ആളൊഴിഞ്ഞ കൊച്ചു പട്ടണം അടുത്ത വരവില് ക്യാമറ കൊണ്ടുവരണം...തോട്ടില്‍ പോയി കുളിയും നനയും ചായകുടിയും കഴിഞ്ഞു റൂമിലെത്തി ബാഗില്‍ വില്‍പനക്കുള്ള തുണി കളും നിറച്ച് നടപ്പു തുടങ്ങി...

അന്ന്ഞായറാഴ്ചയായിരുന്നു,
പ്രധാന റോഡിന്‍റെ ഇരുവശത്തുമുള്ള ഭൂരിഭാഗം വീട്ടുകാരും കസ്റ്റമേഴ്സാണ് മെയിന്‍ റോഡ് വിട്ട് വലത്തേക്ക് ജീപ്പുറോഡ് അതുവഴി താഴേക്ക് നടന്നു അതിനിടയില്‍ ഒരു വീട്ടിലെത്തിയപ്പോള്‍ അവര് സ്നേഹത്തോടെ ഭക്ഷണത്തിനായ് ക്ഷണിച്ചു നല്ല വാട്ടുകപ്പ പുഴുങ്ങിയതും കാന്താരിമുളക് ചമ്മന്തീം കടും ചായേം വയറ് നിറയെ കഴിച്ചു ഇൗ സ്നേഹം എന്നെ വല്ലാതെ ആകര്‍ഷിച്ചു, മിക്ക വീടുകളില്‍ നിന്ന്ന്നും പെെസ തരുന്നു വീണ്ടും സാരിയും ഷര്‍ട്ട് തുണി ബ്ലൗസ് പീസ്, ബെഡ്ഷീറ്റ് ലുങ്കി
അങ്ങിനെ ഒാരോരോ സാധനങ്ങളും വിറ്റ് നടപ്പു തുടര്‍ന്നു കൊണ്ടിരുന്നു....
ഇടുക്കിയില്‍ അണക്കെട്ടു വന്നപ്പോള്‍ ഒഴുക്ക് നിലച്ചുപോയിട്ടും പാറക്കെട്ടുകള്‍ക്കിടയിലൂടെ പെരിയാർ ചെറുതായൊഴുകുന്നു
ഇരു കരയും കയ്യേറി വീടും കൃഷികളുമായ് കഴിഞ്ഞു കൂടുന്നയാളുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടപ്പു 
തുടര്‍ന്നു..

(തുടരും)
പലായനം 4


No comments:

Post a Comment