Wednesday, 18 January 2017

പലായനം 13


കൊച്ചി മുതൽ യാത്ര
കേരളത്തിന്റെ കിഴക്ക് ഭാഗം ചേര്‍ന്നായിരുന്നു
മടക്കയാത്ര മഞ്ചേശ്വരത്ത് നിന്നും പടിഞ്ഞാറ് ഭാഗം ചേർന്നായി അതായത് കടലിനരിക് ചേര്‍ന്നു
കാസർഗോഡ്,കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്‌ അങ്ങിനെ ജോലിയോടൊപ്പം വിനോദ - തീര്‍ത്ഥാടന കേന്ദ്രങ്ങളും താണ്ടി ആലപ്പുഴ വഴി ഒരു റൗണ്ട് പൂര്‍ത്തിയാക്കി കോട്ടയത്തെത്തി ഇനി കോട്ടയം,ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ബാക്കി...
വീട്ടില്‍ ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം പുനരാരംഭിച്ചത് ഇടുക്കിയിലേക്കായിരുന്നു കോട്ടയത്ത് നിന്നും കാഞ്ഞിരപ്പള്ളി കുട്ടിക്കാനം കുമളി വഴി കട്ടപ്പനയില്‍ സ്റ്റേ ചെയ്തു പിറ്റേന്ന് രാവിലെ ഇടുക്കി എത്തിയതു മുതൽ മനസ്സ് പുറകിലേക്ക് യാത്ര തുടങ്ങി കരിമ്പനും, ചേലച്ചുവടും, കഴിഞ്ഞപ്പോള്‍ റോഡിനു താഴെ പെരിയാർ ഒഴുകുന്നതു കാണാറായി
ഇടക്കിടെ ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു ഉച്ച സമയമായിരുന്നു ദൂരെ ആ തടിപ്പാലവും മറുകരയിലെ കുരുമുളക് തോട്ടവും വ്യക്തമായി ഇപ്പോള്‍ കാണാം ബെെക്ക് നിര്‍ത്തി ഇറങ്ങി അവിടുന്ന് കുറച്ച് താഴോട്ടു നടന്നാല്‍ ഞൂഞ്ഞിന്റെ എസ്‌റ്റേറ്റാണ് ശാലിനിയുടെ കഥ അറിയാവുന്ന ജോയ്സിനോട് ഒരോ കാര്യങ്ങളും വിശദീകരിച്ചു കൊണ്ട് ഞാൻ വാചാലനായി...
ഇവിടം വിട്ടിട്ട് ഏകദേശം അഞ്ച് വര്‍ഷം പിന്നിടുന്നു
കെെ എത്തുന്ന അകലത്തില്‍
ശാലിനിയുടെ ഒാര്‍മ്മകളുറങ്ങുന്ന
നാടും ആവീടും പുഴയും ചലച്ചിത്രത്തിലെ ഗാന രംഗം പോലെ പഴയ ഒാര്‍മ്മകള്‍ കടന്നു പോയി..."എടാ ഇന്ന് അടിമാലിയും മൂന്നാറും കവര്‍ ചെയ്യണം". "എനിക്കിവിടമൊന്നും അറിയില്ല
നീ സ്വപ്നം കണ്ടിരുന്നോ"
അതെനിക്ക് അനുസരിക്കാതിരിക്കാനായില്ല...
സിറ്റിയിലൂടെയുള്ള യാത്രയിൽ പ്രധാന മാറ്റം വെെദ്യുതി എത്തി, പഴയ ഒാലക്കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റിനു വഴിമാറിയിരിക്കുന്നു പുതിയ വെയിറ്റിം ഷെഡ് വന്നു പക്ഷേ സിറ്റിയുടെ ആ പഴയ സൗന്ദര്യം നഷ്ടപ്പട്ടിരിക്കുന്നു, തോളിൽ ബാഗുമായി നടന്നു തളര്‍ന്ന വഴിയേ വേഗത്തില്‍ ബെെക്കോടിക്കുമ്പോള്‍ ശാലിനിയെന്ന മഞ്ഞുതുള്ളി ഉത്തരമില്ലാത്ത സമസ്യ പോലെ മനസ്സില്‍ തങ്ങി നിന്നു ഒന്നവിടം വരെ പോകാമായിരുന്നു സുഖമായിരിക്കുന്നോ എന്നറിയാന്‍ അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു പക്ഷേ സമയം അനുവദിക്കുന്നില്ല...
ഇറക്കമിറങ്ങിത്തീര്‍ന്നു
വലതു വശത്ത് പനംകുട്ടി പവ്വര്‍ഹൗസ് കാണാം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് കല്ലാര്‍കുട്ടി വഴി അടിമാലിയിലേക്ക് വണ്ടി കുതിക്കുമ്പോള്‍ പിന്നിലേക്ക് പോകുന്ന കാഴ്ചകള്‍ പോലെ ഒാര്‍മ്മകളും അലിഞ്ഞില്ലാതായി... അടിമാലിയിലെ കുറച്ചു കടകളില്‍ കയറിയ ശേഷം കുളിരു നിറഞ്ഞ റോഡിലെ ബെെക്ക് യാത്രയില്‍ ഭയങ്കര ത്രില്ലിങ്ങായിരുന്നു ചീയപ്പാറ വെള്ളച്ചാട്ടം കാണാനിറങ്ങിയ ശേഷം മൂന്നാറിലെത്തുമ്പോള്‍ മൂന്ന് മണിയോളമായി, രണ്ട് മണിക്കൂറിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കി റൂം അന്വേഷിച്ചു എവിടെയും ഫുള്‍ റൂമില്ല ഇവിടെ നിന്ന് രാവിലെ തണുപ്പില്‍ വണ്ടി ഒാടിക്കാന്‍ മടി തോന്നിയതിനാല്‍ മറ്റൊരാലോചന മുളപൊട്ടി നെടുങ്കണ്ടത്ത് ഇന്നു തന്നെ എത്തിയാല്‍ നാളെ ഉച്ചവരെ ഉറങ്ങിയിട്ട് ജോലി തുടരാം അവിടെ ഇത്രയും തണുപ്പുമുണ്ടാവില്ല...
"അണ്ണാ ഇന്ത നെടുങ്കണ്ടം പോകത് എന്ത റൂട്ട്" "ഇങ്ക ഇതുതാന്‍ റെെറ്റാ പോങ്കെ" "എവ്വളോ ദൂരമിരിക്ക്" "ഇരുപത് മെെലിരുക്കും"
"റോഡെപ്പിടി" "പരവാവായില്ല തമ്പീ" "റൊമ്പ താങ്ക്സ് അണ്ണാ" "പരമാവധി മുപ്പതു കിലോമീറ്റർ
രണ്ടു മണിക്കൂര്‍ യാത്ര പോകാം അല്ലേ" "വിട്റാ വണ്ടി..."
മരങ്ങള്‍ നിഴല്‍ പാകിവഴിയരികിലെ പുല്‍മേടുകളില്‍ കൂട്ടം കൂട്ടമായ് മേയുന്ന കന്നുകാലികള്‍, കുളിരുമായ് വന്ന തണുത്ത കാറ്റില്‍ പഴയൊരു പാട്ടുമൂളി ആസ്വദിച്ച് വണ്ടി വേഗത്തില്‍ കുതിച്ചു,അല്‍പ ദൂരം കഴിഞ്ഞപ്പോള്‍ റോഡ് മെറ്റലിളകി ഗട്ടറായിത്തുടങ്ങി വണ്ടിയുടെ വേഗത നന്നേ കുറഞ്ഞു, ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞു വഴിയില്‍ ഇരുട്ടും വീണു തുടങ്ങി മഴ പെയ്തേക്കാം റോഡിനിരു വശത്തും വീടുകളോ കടകളോ
ഒന്നും ഇപ്പോള്‍ കാണുന്നില്ല മലഞ്ചെരുവുകളില്‍ അകലെയകലെയായ് ഒറ്റപ്പെട്ട വീടുകളില്‍ അരണ്ട വെളിച്ചം കാണാം പഴയ പ്രേതകഥകളിലെ ഡ്രാക്കുള കോട്ടയിയിലേക്ക് പോകുന്ന കുതിരണ്ടി ഒാര്‍മ്മയില്‍ വന്നു..
വീടുകളുടെ വെളിച്ചങ്ങളെല്ലാം അവസാനിച്ചു ചീവീടിന്റെ കച്ചേരി ഉച്ചസ്ഥായിയില്‍ ഇപ്പോള്‍ റോഡിനു കഷ്ടിച്ച് പത്തടി വീതിയേയുള്ളൂ ടാര്‍ ചെയ്തിട്ടില്ല ചെമ്മണ്‍ കാട്ടുപാത, ,വഴിതെറ്റിയതാണോ എന്തോ ഒന്നും മനസ്സിലാകുന്നില്ല ഇലകളെ പ്രകമ്പനം കൊള്ളിച്ച് തകര്‍പ്പന്‍ മഴ തുടങ്ങി മഴയില്‍ ഞാൻ തണുത്തു വിറച്ചു
ഹെല്‍മറ്റില്ല,മഴക്കോട്ടില്ല നനയുക തന്നെ ഏകദേശം ഒരു മണിക്കൂറിലധിമായി ഒാട്ടം തുടങ്ങിയിട്ട് "ഇരുപോളം കിലോമീറ്റർ ഒാടീട്ടുണ്ടാവും ഇനി ഏറിയാല്‍ ഒരു മണിക്കൂര്‍ വിടടാ വണ്ടി" ബെെക്ക് ഒാടിക്കാനറിയാത്ത അവനത് പറയാം മാത്രമല്ല പിന്നിലിരിക്കുന്ന അവന് വലിയ കുളിരുമില്ല ഞങ്ങള്‍ പരസ്പരം പറയുന്നത് കേള്‍ക്കാന്‍ പറ്റാതായി ശക്തമായ കോടമഞ്ഞും വണ്ടിയുടെ ലെെറ്റ് കത്തുന്നുണ്ടെങ്കിലും പ്രകാശം എന്നൊന്ന് പുറത്തേക്ക് വരുന്നില്ല അവസാനം ഇന്‍ഡിക്കേറ്റര്‍ ഇട്ടു നോക്കി ചെറിയ കാഴ്ച കിട്ടുന്നുണ്ട് വഴി കാണാനില്ല ഞാനും ജോയ്സും ബെെക്കും മാത്രം മറ്റൊന്നും ഇവിടില്ല കുറ്റാക്കുറ്റിരുട്ടു മാത്രം...
പെട്ടന്നാണ് ശക്തമായൊരിടിമുഴക്കവും മിന്നല്‍ പിണറുമുണ്ടായത് ആ വെളിച്ചത്തില്‍ ഞാൻ കണ്ടു കൊടും വനത്തിലൂടെയാണീ യാത്ര എന്നെക്കാള്‍ ധെെര്യവാനും പോസിറ്റീവായി ചിന്തിക്കുകയും ചെയ്യുന്ന ജോയ്സും ഞെട്ടി അവനെന്നെ കെട്ടിപ്പിടിച്ചു...
ഷൂവിനുള്ളില്‍ വെള്ളം നിറഞ്ഞു കാല്‍ മരവിച്ചു അരയ്ക്കു താഴേക്ക് ശരീരം ഉണ്ടെന്ന തോന്നല്‍ പോലുമില്ല,എഞ്ചിന്റെ ചെറിയ ചൂടാണൊരാശ്വാസം ക്ളച്ചും ആക്സിലറേറ്ററും പിടിച്ച
വിരലുകൾ മരിച്ചയാളുടേത് പോലെ സ്പര്‍ശനം പോലും തിരിച്ചറിയാതായി കാറ്റില്‍ മരങ്ങള്‍
പിടരുന്നതാണോ ആനയോ മറ്റോ നടക്കുന്നതിന്റെയോ എന്നറിയില്ല വല്ലാത്ത ചില അപശബ്ദങ്ങളും മുളകള്‍ ഒടിയുന്ന ശബ്ദവും കാതില്‍ തറയുന്നു.

 ഏതു നിമിഷവും കാട്ടാനയെയോ മറ്റേതെങ്കിലും വന്യ മൃഗങ്ങളെയോ തൊട്ടുമുന്നില്‍ പ്രതീക്ഷിച്ചു, വന്നാല്‍ ബെെക്ക്
തിരിച്ച് വിടണോ അതോ ഇറങ്ങി ഒാടണോ അതൊന്നും പൂരിപ്പിക്കാനെനിക്കാവില്ലായിരുന്നു... ഗര്‍ഭിണിയായ ഭാര്യയെയും ഏകമകളേയും വാപ്പയേയും ഉമ്മയേയും മനസ്സിലോര്‍ത്തു മനസുരുകി അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു എത്ര സമയമായി വണ്ടി ഒാടിക്കുന്നു ഒരു പ്രതീക്ഷക്കുള്ള വഴിയെങ്കിലും തുറക്കണേ...
മഴ കൂടും പിന്നെ കുറയും
ഞാൻ പൂര്‍ണ്ണമായും തളര്‍ന്നു
കഴിഞ്ഞു ജോയ്സ് ഒന്നും മിണ്ടുന്നില്ല നാല്‍പതു കിലോമീറ്റർ എങ്കിലും വണ്ടി ഒാടിക്കാണും സമയം ഒമ്പതും കഴിഞ്ഞു... പെട്ടെന്നാണ് നെഞ്ചിലൊരിടിവാള്‍ മിന്നിയത് പെട്രോളന്റെ അവസ്ഥ എന്തായിരിക്കും ഫസ്റ്റ്,സെക്കന്റെ് ഗിയറില്‍ മാത്രമാണ് വണ്ടി അധികവും ഒാടിയത് നോബില്‍ കെെയ്യെത്തിച്ചു നോക്കി മെയിനിലാണ് റിസര്‍വ്വിലല്ല സമാധാനം ഇനിയും അമ്പതു കിലോമീറ്റർ ഒാടാനാവും നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടി ഒരു മിസ്സിംഗ് കാണിച്ചു പെട്രോൾ നോബ് റിസര്‍വ്വിലേക്ക് വെച്ച് കുഴപ്പമില്ല,വെള്ളം കുത്തിയൊലിച്ച് ചെളിക്കുണ്ടായ വഴിയേ വണ്ടി ഇഴയുകയായിരുന്നു...ദൂരെ ദൂരെയതാ രണ്ട് കണ്ണുകൾ ഇരുട്ടിനും മ‍ഞ്ഞിനും ചാറ്റല്‍ മഴക്കും ഇടയിലൂടെ അടുത്തടുത്ത് വരുന്നത് വ്യക്തമായിക്കണ്ടു...
(തുടരും)


No comments:

Post a Comment