#പുസ്തക_പരിചയം - 19
യത്തീമിന്റെ നാരങ്ങാമിഠായി
ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ നിന്ന് മരുഭൂമിയുടെ ഉഷ്ണവാതങ്ങളിലേക്കു അലച്ചാർത്തുയരുന്ന ഒരു വിലാപമാണ് പി ടി മുഹമ്മദ് സാദിഖിന്റെ ' യത്തീമിന്റെ നാരങ്ങാമിഠായി' എന്നാണ് അവതാരികയില്‍ ബാബു ഭരദ്വാജ് എഴുതിയിരിക്കുന്നത്...
ഒരു പ്രവാസിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നതിനേക്കാള്‍ ആരും പരിഗണിക്കാതിരുന്ന പ്രവാസത്തിന്‍റെ പെണ് വായനയാണ് ഈ പുസ്തകം...പുസ്തകത്തിന്റെ സമര്‍പ്പണം തന്നെ പ്രവാസിയായ കൂട്ടുകാരിക്കാണ്...36 ദിവസം പ്രായമായ തന്റെ കുഞ്ഞിനെ വീട്ടുകാരെ ഏല്പിച്ചു ഗള്‍ഫിലേക്ക് വിമാനം കയറുന്ന എലിസബത് എന്ന നേഴ്സ് ന്റെ കഥ.. അല്ല ജീവിതം, പെണ് പ്രവാസത്തിന്റെ നേര്കഴ്ചയാണ്. അതോടപ്പം പ്രവാസം അനുഭവിച്ചവര്‍ക്കു എളുപ്പം മനസ്സിലേക്ക് വരുന്ന, നൊമ്പരങ്ങളുടെയും സന്തോഷങ്ങളുടെയും ഒരുപാടു മുഹൂര്‍ത്തങ്ങള്‍ നര്‍മത്തില്‍ ചാലിച്ചു വിവരിക്കുന്നുണ്ട് ഗ്രന്ഥകാരന്‍.
മോഹങ്ങളുടെ തീര്‍ത്താല്‍ തീരാത്ത ഭാണ്ഡവുമായി വിമാനം കയറുന്ന പ്രവാസി നാട്ടിലേക്കു മടങ്ങുമ്പോള്‍ നെടുവീര്‍പ്പുകളും രോഗങ്ങളും മാത്രമായിരിക്കും കൂട്ടിന്. കൃത്യമായ തീരുമാനം എടുക്കാന്‍ കഴിയാതെ പ്രവാസി കുഴയുന്നത് പ്രവാസം നിര്‍ത്തി വരുന്നതിനെ സംബന്ധിച്ചായിരിക്കും.....
വധു എന്ന കുറിപ്പില്‍, ദാരിദ്രം വിധിക്കുന്ന ശിക്ഷകളില്‍ പട്ടിണിയെക്കാള്‍ തീഷ്ണമായി പുരനിറഞ്ഞു നിന്ന് പോകുന്ന പെണ് ജീവിതങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
നാം അനുഭവിച്ചു തീര്‍ത്ത ബാല്യതിന്റെ നിറം മങ്ങിയ ഓര്‍മകളിലേക്കും കൂട്ടികൊണ്ട് പോകുന്നുണ്ട്. വറുതിയുടെ കാലത്ത്, യത്തീമല്ലാതിരിന്നിട്ടും യത്തീംഖാനയില്‍ പോവേണ്ടി വന്നതിന്റെ ഓര്‍മ്മകള്‍ ഒരു കാലഘട്ടതിന്റെയ് നേര്ചിത്രമായി കാണാന്‍ സാധിക്കും...
''ബിസ്മി ചൊല്ലി അറുത്ത ഓണകോഴി'' എന്ന കുറിപ്പില്‍ പുരകെട്ടു കല്യാണത്തെ കുറിച്ച് പറയുന്നുണ്ട്. അന്നോന്യം തിരിച്ചറിയാനാവാത്ത വിധം മതിലുകെട്ടി, ഗേറ്റ് അടച്ചുപൂട്ടുന്ന നമ്മുടെ സമകാലിക കാഴ്ചപ്പാടുകളെ തുറിച്ചു നോക്കുന്നതാണ് അതിന്റെ ഇതിവൃത്തം.....അയല്‍പക്ക ബന്ധങ്ങള്‍ക്ക് മതം ഒരു തടസ്സമല്ലാതിരുന്ന പഴമയുടെ സുഗന്ധം പരത്തുന്നതാണവ.
പ്രവാസവും ഗൃഹാതുരമായ ഓര്‍മകളും ചേര്‍ന്ന് തീഷ്ണമായ വായനാനുഭവം പകരുന്ന അനുഭവകുറിപ്പുകളുടെ സമാഹാരമായ യത്തീമിന്റെ നാരങ്ങാമിഠായി, മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വരികൾ : അസ്‌ലം താജുദ്ദീൻ വലിയവീട്ടിൽ
#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി











