Saturday, 30 June 2018

യത്തീമിന്റെ നാരങ്ങാമിഠായി

#പുസ്തക_പരിചയം - 19

യത്തീമിന്റെ നാരങ്ങാമിഠായി

ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളിൽ നിന്ന് മരുഭൂമിയുടെ ഉഷ്ണവാതങ്ങളിലേക്കു അലച്ചാർത്തുയരുന്ന ഒരു വിലാപമാണ് പി ടി മുഹമ്മദ് സാദിഖിന്റെ ' യത്തീമിന്റെ നാരങ്ങാമിഠായി' എന്നാണ് അവതാരികയില്‍ ബാബു ഭരദ്വാജ് എഴുതിയിരിക്കുന്നത്...
ഒരു പ്രവാസിയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍ എന്നതിനേക്കാള്‍  ആരും പരിഗണിക്കാതിരുന്ന പ്രവാസത്തിന്‍റെ പെണ് വായനയാണ് ഈ പുസ്തകം...പുസ്തകത്തിന്റെ സമര്‍പ്പണം തന്നെ പ്രവാസിയായ കൂട്ടുകാരിക്കാണ്...36 ദിവസം പ്രായമായ തന്റെ കുഞ്ഞിനെ വീട്ടുകാരെ ഏല്പിച്ചു ഗള്‍ഫിലേക്ക് വിമാനം കയറുന്ന എലിസബത് എന്ന നേഴ്സ് ന്റെ കഥ.. അല്ല ജീവിതം, പെണ് പ്രവാസത്തിന്റെ നേര്കഴ്ചയാണ്. അതോടപ്പം പ്രവാസം അനുഭവിച്ചവര്‍ക്കു എളുപ്പം മനസ്സിലേക്ക് വരുന്ന, നൊമ്പരങ്ങളുടെയും സന്തോഷങ്ങളുടെയും ഒരുപാടു മുഹൂര്‍ത്തങ്ങള്‍ നര്‍മത്തില്‍ ചാലിച്ചു വിവരിക്കുന്നുണ്ട് ഗ്രന്ഥകാരന്‍.

മോഹങ്ങളുടെ തീര്‍ത്താല്‍ തീരാത്ത ഭാണ്ഡവുമായി വിമാനം കയറുന്ന പ്രവാസി നാട്ടിലേക്കു മടങ്ങുമ്പോള്‍ നെടുവീര്‍പ്പുകളും രോഗങ്ങളും മാത്രമായിരിക്കും കൂട്ടിന്. കൃത്യമായ തീരുമാനം എടുക്കാന്‍ കഴിയാതെ പ്രവാസി കുഴയുന്നത് പ്രവാസം നിര്‍ത്തി വരുന്നതിനെ സംബന്ധിച്ചായിരിക്കും.....
       വധു എന്ന കുറിപ്പില്‍, ദാരിദ്രം വിധിക്കുന്ന ശിക്ഷകളില്‍ പട്ടിണിയെക്കാള്‍ തീഷ്ണമായി പുരനിറഞ്ഞു നിന്ന് പോകുന്ന പെണ് ജീവിതങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
       നാം അനുഭവിച്ചു തീര്‍ത്ത ബാല്യതിന്റെ നിറം മങ്ങിയ ഓര്‍മകളിലേക്കും  കൂട്ടികൊണ്ട് പോകുന്നുണ്ട്. വറുതിയുടെ കാലത്ത്, യത്തീമല്ലാതിരിന്നിട്ടും യത്തീംഖാനയില്‍ പോവേണ്ടി വന്നതിന്റെ ഓര്‍മ്മകള്‍  ഒരു കാലഘട്ടതിന്റെയ് നേര്ചിത്രമായി കാണാന്‍ സാധിക്കും...
     ''ബിസ്മി ചൊല്ലി അറുത്ത ഓണകോഴി'' എന്ന കുറിപ്പില്‍ പുരകെട്ടു കല്യാണത്തെ കുറിച്ച് പറയുന്നുണ്ട്. അന്നോന്യം തിരിച്ചറിയാനാവാത്ത വിധം മതിലുകെട്ടി, ഗേറ്റ് അടച്ചുപൂട്ടുന്ന നമ്മുടെ സമകാലിക കാഴ്ചപ്പാടുകളെ തുറിച്ചു നോക്കുന്നതാണ് അതിന്റെ ഇതിവൃത്തം.....അയല്‍പക്ക ബന്ധങ്ങള്‍ക്ക് മതം ഒരു തടസ്സമല്ലാതിരുന്ന പഴമയുടെ സുഗന്ധം പരത്തുന്നതാണവ.
     പ്രവാസവും ഗൃഹാതുരമായ ഓര്‍മകളും ചേര്‍ന്ന് തീഷ്ണമായ വായനാനുഭവം പകരുന്ന അനുഭവകുറിപ്പുകളുടെ സമാഹാരമായ  യത്തീമിന്റെ നാരങ്ങാമിഠായി, മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വരികൾ : അസ്‌ലം താജുദ്ദീൻ വലിയവീട്ടിൽ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

സ്ത്രൈണ കാമസൂത്രം

#പുസ്തക_പരിചയം - 18

ലൈംഗികത എന്ന് കേട്ടാൽ പലരുടെയും മുഖം ചുളിയും. അപ്പോൾ സ്ത്രീ ലൈംഗികത എന്ന് കേട്ടാലോ?

KR ഇന്ദിരയുടെ സ്ത്രൈണ കാമസൂത്രം
മലയാളിയുടെ കപട ലൈംഗിക സദാചാരത്തെ പൊളിക്കുന്ന ഒന്നാണ്.
ലൈംഗികതയിൽ പുരുഷന് ആധിപത്യവും സ്ത്രീക്ക് വിധേയത്വവും ആണ് പാലിച്ച് പോരുന്ന പതിവ്. സ്ത്രീയുടെ ലൈംഗിക താത്പര്യങ്ങളെക്കുറിച്ച് പുരുഷന് വലിയ ധാരണയൊന്നുമില്ല ആശങ്കയുമില്ല.. സ്ത്രീക്കും അങ്ങനെ തന്നെ.
കാമസൂത്രം എഴുതുമ്പോൾ വാത്സായനും പുരുഷ കേന്ദ്രീകൃത ലൈംഗികതെയെക്കുറിച്ച് എഴുതിയതും അതേ കാരണം കൊണ്ടാണ്..
ഇവിടെ ഇന്ദിര കാമസൂത്രത്തെ സ്ത്രീപക്ഷ വായനക്ക് വിധേയയാക്കുകയും പുരുഷലൈംഗിക ധാരണകളെ തിരുത്തുകയും ചെയ്യുന്നു.
കേരളത്തിലെ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് തയ്യാറാക്കിയിരിക്കുന്ന സർവേ കുറിപ്പ് എറെ ചിന്തിപ്പിക്കുന്നതാണ്. സ്ത്രീയുടെ പക്ഷത്ത് നിന്നുള്ള കാമസൂത്ര രചന നടത്തിയ ഇന്ദിര ധീര എന്ന പദത്തിന് അർഹയാണ്.

വരികൾ : സമീറ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

The God of Small Things

#പുസ്തക_പരിചയം - 17

The God of Small Things

ഇന്ത്യൻ എഴുത്തുകാരിയായ അരുന്ധതി റോയുടെ പ്രഥമ നോവലാണ് "the god of small things" ഈ ക്രിതിക്ക്  1996 ലെ ബുക്കർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥാകാരി ജനിച്ചു വളര്‍ന്ന കോട്ടയം ജില്ലയിലെ അയ്മനം എന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് നോവലിന്റെ രചന.
അമ്മു എന്ന സിറിയൻ ക്രിസ്തീയ കുടുംബിനിയുടേയും വെളുത്ത എന്ന പരവ യുവാവിന്റെയും  ദുരന്ത വർണനയാണ് കഥയുടെ കേന്ദ്രം. അമ്മു, വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിലാറിന്റെ തീരത്ത് കണ്ട് മുട്ടിയിരുന്നു. ഈ ബന്ധം മനസിലാക്കിയ സവർണ ക്രിസ്തീയ ബന്ധുക്കളും, ഒരു കമ്യൂണിസ്റ്റ് ആയ വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേര്‍ന്ന് ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇന്‍സ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് പുസ്തകം നമ്മോട് പന്ക് വെക്കുന്നത്....

വരികൾ : ആഷിക് ലത്തീഫ്

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

Saturday, 16 June 2018

ഹാദിയ ഫോബിയ ഇസ്‌ലാം

#പുസ്തക_പരിചയം - 16


ഹാദിയ ഫോബിയ ഇസ്‌ലാം

ഊതിവീർപ്പിച്ച ഇസ്‌ലാം പേടിയുടെ കാലത്ത്
ഇഷ്ടമുള്ള വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി
നിശ്ചയദാർഢ്യത്തോടെ പൊരുതി ലക്ഷ്യം നേടിയ ഒരു അസാധാരണ പെൺകുട്ടിയുടെ അന്വേഷണത്തിന്റെയും, പോരാട്ടത്തിന്റെയും കഥ ..

രചന : അസ്മ നസ്റീൻ
പ്രസാധനം : റീഡേഴ്സ് നെറ്റ് വർക്ക്, കോഴിക്കോട്
വില: 60 രൂപ

വരികൾ : എ എം നദ്‌വി

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

Friday, 15 June 2018

കമല സുരയ്യ, സഫലമായ സ്‌നേഹാന്വേഷണം ശൈഖ് മുഹമ്മദ് കാരക്കുന്ന്

#പുസ്തക_പരിചയം - 15

കമല സുരയ്യ, സഫലമായ സ്‌നേഹാന്വേഷണം
ശൈഖ് മുഹമ്മദ് കാരക്കുന്ന്

കമലിന്റെ 'ആമി'യുടെ പശ്ചാത്തലത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു പുസ്തകമാണ് 'കമല സുരയ്യ, സഫലമായ സ്‌നേഹാന്വേഷണം' എന്ന കൃതി. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശൈഖ് മുഹമ്മദ് കാരക്കുന്ന രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഐ.പി.എച്ചാണ്. കമല  സുരയ്യയുമായുള്ള പത്ത് വർഷത്തോളം നീണ്ട അനുഭവങ്ങളിലൂടെ അദ്ദേഹം അറിഞ്ഞ കമലയെ കൈരളിക്ക് പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ. കമലയുടെ മകൻ എം.ഡി നാലപ്പാടിന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങിയാണ് ഈ പുസ്തകം തയാറാക്കിയതെന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ പറയുന്നു. അമ്മയെ സംബന്ധിച്ച തെറ്റായ പ്രചാരണങ്ങൾ ചരിത്രത്തിൽ ഇടം നേടാതിരിക്കാൻ ഇത് കൂടിയേ തീരൂ എന്ന് എം.ഡി നാലപ്പാട് പറയുന്നു. അദ്ദേഹം തന്നെയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
കടവന്ത്ര മുതൽ പാളയം വരെ, എഴുത്തും ജീവിതവും, ആർദ്രതയുടെ ആൾരൂപം, സഫലമായ സ്‌നേഹാന്വേഷണം, സ്വാതന്ത്ര്യം സുരക്ഷിതത്വം, പ്രതികരണങ്ങൾ പ്രതിഫലനങ്ങൾ, ശ്രദ്ധേയമായ നിരീക്ഷണങ്ങൾ, പ്രയാണം പറുദീസ തേടി എന്നിങ്ങനെ എട്ട് അധ്യായങ്ങളിലായാണ് കമലയുടെ ഇസ്ലാമിലേക്കുള്ള പ്രയാണവും അനന്തര ഫലങ്ങളും ഗ്രന്ഥകാരൻ വരച്ചിട്ടിരിക്കുന്നത്.
അവസാന ദിവസങ്ങളിൽ ആശുപത്രി കിടക്കയിൽവെച്ച് രചിച്ച കവിതകളുടെ മലയാള വിവവർത്തനവും 150 പേജുള്ള പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

വരികൾ : സജിത് ഈരാറ്റുപേട്ട

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

Thursday, 14 June 2018

കണ്ണീരും കിനാവും

#പുസ്തക_പരിചയം - 14

കണ്ണീരും കിനാവും
വി ടി ഭട്ടതിരിപ്പാട്

വലിച്ചു വാരി എഴുതപെട്ട വീരസാഹസ്സങ്ങളുടെ നീണ്ട പട്ടികയല്ല ഈ കൃതി. വി ടി യുടെ പ്രവര്ത്തന മണ്ഡലത്തെ അതിന്റെ സമഗ്രതയില് വരച്ചു കാണിക്കുന്ന സമ്പൂര്ണ ആത്മ കഥയുമല്ല. മറിച്ച് തന്റെ ജീവിതത്തിന്റെ ആദ്യ ഇരുപതു വര്ഷ കാലയളവില് ഉണ്ടായിട്ടുള്ള തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ നേര്പകര്പ്പാണ്. തന്റെ കുട്ടികാലത്ത് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും, കഷ്ടതകളും, ധാരണകളും തന്റെ യുവ്വനകാലത്തെ പ്രണയവും കിനാവും മോഹഭംഗങ്ങളും തിരിച്ചറിവുകളും അതോടൊപ്പം തന്നെ ആ കാലഘട്ടത്തെ ജീര്ണ്ണോന്മുഖമായ  സാമൂഹ്യ വ്യവസ്ഥിതിയെ കൂടെ വരച്ചു കാണിക്കുകയാണ് ഈ കൃതി.


ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില് ജനിച് ഇരുപത്തൊന്നാം നൂറ്റാണ്ടില് വളരുന്ന നമ്മുടെ തലമുറ ആഗോളവല്കരണവും വിവര സാങ്കേതികതയും കൊണ്ട് വന്ന ഭ്രമിപ്പിക്കുന്ന സുഖസൌകര്യങ്ങളും ഉയര്ന്ന ജീവിത നിലവാരവും അനുഭവിച്ചു കഴിയുമ്പോള്, നമ്മളില് പലരും അറിയുകയോ മനസ്സിലാക്കുകയോ ചെയ്യാതെ പോയ ഒരു ഇന്നലെ നമ്മുടെ ഈ കൊച്ചു കേരളത്തിനു ഉണ്ടായിരുന്നു. ആ ചരിത്രം എന്ത് എന്ന് അറിയാനുള്ള ശ്രമമോ, അങ്ങനെ ഒരു ചരിത്രത്തിന്റെ സാധ്യതയെപറ്റി പോലും ഉള്ള ബോധ്യമോ ഇന്നത്തെ തലമുറയ്ക്കുള്ളതായി കാണാന് സാധിക്കുന്നില്ല. അവരുടെ ചിന്തകളിലോ സംഭാഷണങ്ങളിലോ  അവരുടെ അന്വേഷണങ്ങളുടെ വഴികളില് എവിടെയെങ്കിലുമോ ഒരിക്കല് പോലും അവരുടെ ചരിത്രത്തിന്റെ ഏടുകളില് നിന്നുള്ള ഒരു അംശം പോലും പ്രത്യക്ഷപെടുന്നില്ല. അങ്ങനെ ചരിത്രത്തിന്റെ അനുഭവ കുറിപ്പുകളെ തങ്ങളുടെ സ്മൃതിപഥങ്ങളില് നിന്നും എന്നെന്നേക്കുമായി മായ്ച് കളഞ്ഞ് പുത്തന് വിപണിയുടെ സാധ്യത നമുക്ക് മുന്നില് വച്ച് നീട്ടുന്ന ഭ്രമ കല്പ്പനകളെയും താലോലിച്ചു കഴിയുകയാണ് നമ്മള് ഇന്ന്.

എന്നാല് ചരിത്രത്തിന്റെ ആവര്ത്തന സ്വഭാവത്തെ പറ്റി ഉള്ള ബോധം ഇല്ലാതെ, തങ്ങളുടെ തന്നെ അസ്ഥിത്വത്തെ പറ്റി ഉള്ള ബോധ്യം ഇല്ലാതെ ബാഹ്യ ശക്തികളാല് നിയന്ത്രിതമായി കഴിയുന്ന ഏതു തലമുറയും ചെന്നെത്തിപ്പെടുക അടിമത്തത്തിന്റെ ഇരുലറകളിലേക്കാണ്. നമ്മള് ആരായിരുന്നു എന്നും നമ്മള് എങ്ങനെ കഴിഞ്ഞിരുന്നു എന്നും ആരൊക്കെയാണ് നമ്മളെ കൈ പിടിച്ചു നടത്തിച്ചു നമ്മളെ ഇന്ന് കാണുന്ന നമ്മള് ആക്കിയത് എന്നും നമ്മള് തിരിച്ചറിയേണ്ടത് ഉണ്ട്, വി ടി യുടെ കണ്ണീരും കിനാവും വായിച്ചു കഴിയുമ്പോൾ അതിന്റെ ഉൾക്കാമ്പു നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതുന്നു, വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതു തലമുറയിലെ സഹോദരങ്ങൾക്ക് ഈ ഒരു പ്രോഗ്രാം പ്രയോജനം ആവട്ടെ എന്ന് ആശംസിക്കുന്നു.

പുസ്തകോത്സവം പ്രോഗ്രാം നു എല്ലാ വിധ ആശംസകളും നേരുന്നു

വരികൾ : സഹിൽ സലിം

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

Wednesday, 13 June 2018

മുസ്ലിം ജിന്നുമായി ഒരു അഭിമുഖം

#പുസ്തക_പരിചയം - 13

ഇസ്ലാം മതം വിശ്വാസികൾക്ക് വളരെ പെട്ടന്ന് തന്നെ മനസിലാക്കി എടുക്കാൻ സാധിക്കുന്ന ഒരു പുസ്തകമാണ്  മുസ്ലിം ജിന്നുമായി ഒരു അഭിമുഖം എന്നത്. Arabnet ബുക്സ് ആണ് മലയാളത്തിൽ പ്രസിദ്ധികരിച്ചിരിക്കുന്നതു  prof. മഹ്‌റൂഫ് കണ്ടിയിൽ ആണ് ഇത് മലയാളത്തിൽ വിവർത്തനം നടത്തിയിരിക്കുന്നത്.

വരികൾ : മുഹമ്മദ് താഹ എരുമേലി

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

Tuesday, 12 June 2018

നിങ്ങളുടെ ഉപബോധ മനസ്സിന്റെ ശക്തി

#പുസ്തക_പരിചയം - 12

"നിങ്ങളുടെ ഉപബോധ മനസ്സിന്റെ ശക്തി"
പ്രസാധകർ. _ ഡി സി ബുക്സ്

           ഇത് ഒരു നോവലോ കഥയോ ഒന്നുമല്ല, തികച്ചും പഠനാർഹമായ നമ്മുടെ ഉപബോധ മനസ്സിനെ എങ്ങനെ നമുക്ക് നിയന്ത്രണത്തിൽ കൊണ്ടു വരാമെന്ന് മനസ്സിലാക്കിത്തരുന്ന നാമേവരും വായിച്ചിരിക്കേണ്ട ലളിതമായ ഭാഷയിലുള്ള ഒരു ഗ്രന്ഥം.
          അയർലൻഡിൽ ജനിച്ച് പിന്നീട് യുഎസ് പൗരത്വം സ്വീകരിച്ച ഡോ. ജോസഫ് മർഫി രചിച്ച "ദി പവർ ഓഫ് യുവർ സബ് കോൺഷ്യസ് മൈൻഡ്" എന്ന ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം. വിവർത്തനം നിർവഹിച്ചത് കൊല്ലം എസ് എൻ കോളേജ് റിട്ട. പ്രൊഫസർ ശ്രീ സി ഗോപിനാഥൻ പിള്ള.
       മനസ്സിന്റെ ആഗ്രഹം സാധിക്കുന്നതിന് ഉപബോധ മനസ്സിനുള്ള ശക്തി വിവരിക്കുന്ന ലക്ഷക്കണക്കിന് കോപ്പി ലോകമെമ്പാടും വിറ്റഴിഞ്ഞ കൃതി.
         നമ്മുടെ ചിന്തയും പ്രവൃത്തിയും നമ്മുടെ ഉപബോധ മനസ്സിന്റെ നിയന്ത്രണത്തിലാണ്. അവയെ മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ പ്രയോഗവൽക്കരിച്ചാൽ നമ്മുടെ ജീവിതത്തിലെ പല ആശയക്കുഴപ്പങ്ങൾക്കും കഷ്ടപ്പാടുകൾക്കും പരിഹാരമുണ്ടാക്കുവാൻ സാധിക്കും എന്നുള്ളതാണ് അദ്ദേഹത്തിന്റെ വിവിധ അനുഭവങ്ങളിലൂടെ ഗ്രന്ഥകാരൻ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
       പല പ്രമുഖ കമ്പനികളും അവരുടെ മാനേജ്‌മെന്റ് സ്റ്റാഫിന് "മൈൻഡ് പവർ ഡെവലപ്‌മെന്റ് ട്രെയിനിംഗ്" നൽകാറുണ്ട്. മൈൻഡ് പവർ ഡെവലപ്‌മെന്റിലൂടെ ഒരാളുടെ വ്യക്തിത്വം കൂടുതൽ ആർജ്ജവമുള്ളതാക്കുവാൻ കഴിയുകയും അതുവഴി അവരുടെ ജോലിയിലുള്ള ഔട്ട്പുട്ട് കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നുള്ളത് കൊണ്ടാണ് ഇത് നടത്തപ്പെടുന്നത്. നമ്മുടെ മനസ്സിന്റെ ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയാൽ നമുക്ക് കൂടുതൽ ഉന്നതിയിലേക്ക് എത്തിച്ചേരാൻ സാധിക്കും എന്നതാണ് മൈൻഡ് പവർ ഡെവലപ്‌മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. നമുക്ക് സ്വമേധയാ നമ്മുടെ മനസ്സിന്റെ അവസ്ഥകൾ മനസ്സിലാക്കുന്നത് എങ്ങനെയാണ് എന്ന് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ മനസ്സിലാക്കിത്തരുന്നു.
        ഒരാൾ ദുഖിതനും മറ്റൊരാൾ സന്തോഷവാനും ആകുന്നതെന്തുകൊണ്ട്? ഒരാൾക്ക്‌പുരോഗതിയും മറ്റൊരാൾക്ക് ദാരിദ്ര്യവും കഷ്ടപ്പാടും എന്തുകൊണ്ട്? എന്തുകൊണ്ട് ഒരാൾ ഭയമുള്ളവനും ഉൽകണ്ഠയുള്ളവനും വേറൊരാൾ പൂർണ്ണ വിശ്വാസിയും ആത്മവിശ്വാസമുള്ളവനും ആയിത്തീരുന്നു? എന്തുകൊണ്ട് ഒരാൾ മണിമേടയിലും വേറൊരാൾ ചേരിയിലും താമസിക്കുന്നു? ഒരാൾ മഹത്തായ വിജയം നേടുന്നവനും അപരൻ പരാജിതനുമാവുന്നതെന്തുകൊണ്ട്? പ്രഭാഷകരിൽ ഒരാൾ പ്രസിദ്ധനും അറിയപ്പെടുന്നവനും വേറൊരാൾ അറിയപ്പെടാത്തവനും തരംതാണവനുമാകുന്നതെന്തുകൊണ്ട്? എന്തുകൊണ്ട് അസാന്മാർഗ്ഗികവും അധാർമ്മികവുമായ ജീവിതം നയിക്കുന്നവരും ആരോഗ്യത്തോടെ ദീർഘകാലം വിജയിയെപ്പോലെ ജീവിക്കുന്നു? ഒരു പെൺകുട്ടി സന്തോഷകരമായി ദാമ്പത്യ ജീവിതം നയിക്കുമ്പോൾ അവളുടെ സഹോദരി അസന്തുഷ്ടയും നിരാശിതയുമായി കാണപ്പെടുന്നതിനുള്ള കാരണമെന്ത്? ഇത്തരം അനേകം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഗ്രന്ഥകർത്താവ് നമ്മെ ഈ ഗ്രന്ഥത്തിലൂടെ പ്രാപ്തരാച്കുന്നു.
           നമ്മുടെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു, ഉപബോധ മനസ്സിന്റെ അത്ഭുതകരമായ പ്രവർത്തന ശക്തി, നമ്മുടെ ഉപബോധ മനസ്സും ഉറക്കത്തിന്റെ അത്ഭുതങ്ങളും, ഭയം ദൂരീകരിക്കാനായി നമ്മുടെ ഉപബോധമനസ്സിനെ എങ്ങനെ ഉപയോഗിക്കണം, എന്നും ഊർജ്ജസ്വലതയോടു കൂടി എങ്ങനെ ജീവിക്കാം എന്നിവ ഈ പുസ്തകത്തിന്റെ പ്രതിപാദ്യവിഷയങ്ളിൽ പ്രധാനപ്പെട്ടവയാണ്.
          ഉപബോധമനസ്സിന്റെ ശക്തി എന്നത് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. നമ്മുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാണിക്കുവാൻ സാധിക്കും. ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കും.

പേജ്. _  302
വില.  _  240/- രൂപ.

വരികൾ : അമീർ Pചാലിൽ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

Monday, 11 June 2018

THE OLD MAN AND THE SEA ( കിഴവനും കടലും )

#പുസ്തക_പരിചയം - 11

THE OLD MAN AND THE SEA
( കിഴവനും കടലും )

തുടർച്ചയായ 84 ദിവസങ്ങൾ വലയെറിഞ്ഞിട്ടും ഒരു മീൻ പോലും പിടിക്കാൻ കഴിയാതിരുന്ന ആ കിഴവനായ മുക്കുവനെ നിര്ഭാഗ്യത്തിന്റെ പ്രതീകമായി നാട്ടുകാർ കണ്ടുതുടങ്ങിയിരുന്നു. എന്നാൽ 85ആം ദിവസം വലയുമായി ഇറങ്ങുമ്പോൾ പ്രത്യേക ആത്മവിശ്വാസം ആ കിഴവന്റെ മുഖത്തു കാണാനാവുമായിരുന്നു. 85 തന്റെ ഭാഗ്യനമ്പറായിട്ടാണ് സാന്റിയാഗോ കരുതുന്നത്. ആ നാട്ടുകാർ ഇന്നുവരെ കണ്ടിട്ടില്ലാത്ത മൽസ്യവുമായി മടങ്ങി വരണം.. അവിടെയാണ് ഏർനെസ്റ് ഹെമിംഗവേയുടെ കിഴവനും കടലും എന്ന നോവൽ ആരംഭിക്കുന്നത്

സാന്റിയാഗോയുടെ ദൃഢ നിശ്ചയം ഫലം കാണുന്നു. അദ്ദേഹത്തിന്റെ വള്ളത്തേക്കാൾ വലുപ്പമുള്ള ഭീമാകാരമായ ഒരു മർലിൻ മൽസ്യം ചൂണ്ടയിൽ കുരുങ്ങുന്നു. ഇനി അങ്ങോട്ട് അഗ്നി പരീക്ഷണമാണ്. മർലിൻ മൽസ്യംY സാന്റിയാഗോയെ ആഴക്കടലിലേക്ക് വലിച്ചുകൊണ്ടു പോകുന്നു. പക്ഷെ, അദ്ദേഹം ചൂണ്ടയിലെ പിടി അയക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അങ്ങോട്ടുള്ള 3 ദിവസങ്ങൾ മർലിൻ മൽസ്യവുമായുള്ള ബലപരീക്ഷണമായിരുന്നു. വൃദ്ധനാണ്, ഇത്രയും ദിവസത്തേക്കുള്ള ഭക്ഷണം കരുതിയിട്ടില്ല, കൈയ്യിൽ വെള്ളവും തീരെ കുറവാണ്. പക്ഷെ, അദ്ദേഹം തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രായത്തിന്റെ തളർച്ചകളെക്കാൾ, അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥകളെക്കാൾ, അദ്ദേഹം നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെക്കാൾ ദൃഢമായിരുന്നു അദ്ദേഹത്തിന്റെ മനശക്തി. ആ മനഃശക്തിക്ക് മുന്നിൽ ഒടുവിൽ ആ മൽസ്യം കീഴടങ്ങുന്നു. 3 ദിവസത്തെ അഗ്നിപരീക്ഷ വിജയിച്ചു വീര യോദ്ധാവിനെപ്പോലെ മടങ്ങുന്ന ആ മുക്കുവനെ കാത്തിരുന്നത് അപ്രതീക്ഷിതമായ ദുരന്തമായിരുന്നു....

1952 ൽ ആണ് ഏർണെസ്റ് ഹെമിങ്‌വേയുടെ THE OLD MAN AND THE SEA പ്രസിദ്ധീകരിക്കുന്നത്. പേജുകളുടെ എണ്ണം എണ്ണം കൊണ്ട് വളരെ ചെറിയ ഒരു നോവൽ ആണെങ്കിലും അതിന്റെ അർത്ഥ തലങ്ങൾ വിശാലമാണ്. അത്കൊണ്ട് തന്നെ ആവാം 1954 ലെ സാഹിത്യത്തിനുള്ള നോബൽ ഈ കൃതിയെത്തേടി എത്തിയത്, അതുപോലെ 20ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി സാഹിത്യ ലോകം ഈ സൃഷ്ടിയെ കണക്കാക്കുന്നതും.

ഈ പുസ്‌തകം ഒരു അനുഭവമാണ്... യാത്രയാണ്...  സാന്റിയാഗോ എന്ന കിഴവന്റെ ഓർമകളിലൂടെ, ചിന്തകളിലൂടെ, മൽസ്യവുമായുള്ള അദ്ദേഹത്തിന്റെ അഗ്നി പരീക്ഷകളിലൂടെയുള്ള ഒരു ഒരു യാത്ര.......

വായിച്ചു തുടങ്ങിയാൽ അവസാനം വരെ നിങ്ങൾ പുസ്തകം താഴെ വെക്കില്ല, തീർച്ച..

വരികൾ : മുഹമ്മദ് ഷിബിലി

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

Sunday, 10 June 2018

ഒരു സങ്കീർത്തനം പോലെ

#പുസ്തക_പരിചയം - 10

#ഒരു സങ്കീർത്തനം പോലെ

#പെരുമ്പടവം ശ്രീധരൻ
സങ്കീർത്തനം പബ്ലിക്കേഷൻസ്

സമീറും അന്നയും ഇന്ന് വൈറലാണല്ലോ..
ആരാണീ അന്ന....?

അന്നയെ അറിയാൻ അവരുടെ തീവ്രപ്രണയത്തെക്കുറിച്ചറിയാൻ
ഒരു വ്യക്തിക്ക് മറ്റൊരാളുടെ ജീവിതത്തിൽ എങ്ങിനെ സ്വാധീനിക്കാമെന്നറിയാൻ ...
പെരുമ്പടവത്തിൻ്റെ ഒരു സങ്കീർത്തനം പോലെ വായിക്കുക.

വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ കാമുകി.
തന്നേക്കാൾ ഏറെ പ്രായം കുറഞ്ഞ അന്നയോടുള്ള തീവ്രപ്രണയം വരച്ചിട്ട നോവലാണ് പെരുമ്പടവം ശ്രീധരൻ്റെ 'ഒരു സങ്കീർത്തനം പോലെ'.
1992ൽ ദീപിക വാർഷിക പതിപ്പിൽ  അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്റ്റംബറിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. വയലാർ അവാർഡുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഈ കൃതി മലയാളത്തിലെ ബെസ്റ്റ് സെല്ലറിലൊന്നാണ്.
ഏകദേശം  50 ഓളം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.

കൃതികൾ ഉദാത്തമാവാൻ, കഥാപാത്രങ്ങൾ ജീവസുറ്റതാകാൻ കഥാകാരന്മാർ പലപ്പോഴും കഥാപാത്രങ്ങളായി രൂപാന്തരപ്പെടാറുണ്ട്.

'ചൂതാട്ടക്കാരൻ' എന്ന നോവലിൻ്റെ രചനയിൽ ഏർപ്പെട്ടിരിക്കുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ പകർത്തിയെഴുത്തിന്നെത്തുന്ന അന്ന...
അദ്ദേഹത്തിൻ്റെ ജീവിതത്തെ സ്വാധീനിക്കുന്നതും ഒടുവിൽ ജീവിത പങ്കാളിയാകുന്നതും ഇതിനിടയിലുള്ള ആത്മ സംഘർഷങ്ങളും ഒക്കെയായി വായനക്കാരൻ്റെ ഹൃദയം കീഴടക്കുകയാണ് പെരുമ്പടവം തൻ്റെ തൂലികയിലൂടെ.

ഹൃദയത്തിന് മേൽ ദൈവത്തിൻ്റെ കൈയ്യൊപ്പുള്ള, ചൂതാട്ടക്കാരനായ ദസ്തയേവ്‌സ്കിയും അദ്ദേഹത്തെ ചൂഷണം ചെയ്യാൻ കെണിയൊരുക്കി കാത്തിരിക്കുന്ന പ്രസാധകനും ചേർന്ന് സംഭവബഹുലമാക്കിയിരിക്കുകയാണ് ഈ നോവലിൻ്റെ ആദ്യാവസാനം.

വരികൾ :  അമീൻ ഒപ്റ്റിമാ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

Saturday, 9 June 2018

എന്റെ കഥ

#പുസ്തക_പരിചയം - 9

എന്റെ കഥ

"ഒരു കുരുവിയുടെ ദുരന്തം" എന്നാണ് ആദ്യ അദ്ധ്യായത്തിന്റെ തലക്കെട്ട്, കുരുവിയുടെ ലാഘവത്തോടെ, ജീവിതത്തെ ഭാരമില്ലാതെ കണ്ട മലയാളത്തിന്റെ വിശ്വസാഹിത്യകാരിയുടെ ആത്മകഥയാണ് "എന്റെ കഥ". അവരിലെ എഴുത്തുകാരിയെ മാധവിക്കുട്ടി എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഇരുപത്തി എട്ടു തലക്കെട്ടുകളിലായി യാഥാർഥ്യമോ അയഥാർത്യമോ ആയ ഒരു ജീവിതം അവർ വരച്ചിടുന്നു, യാഥാർഥ്യത്തിന്റെയും ഫാന്റസിയുടെയും മധ്യയുള്ള നേർത്ത പാടയിലൂടെ ആയിരുനു അവരുടെ ജീവിതം എന്ന് അടുത്തറിയാവുന്നവർ പറയുന്നു.
മലയാളിയുടെ സദാചാര മൂല്യങ്ങളെ മുഴുവൻ പാടെ നിരാകരിച്ചു കൊണ്ട് ലവലേശം ഭയമില്ലാതെ പേനയും മനസും സഞ്ചരിക്കുന്നിടത്തേക്ക് ഒഴുകുകയാണ് "എന്റെ കഥ" എന്ന് പറയാം.

ലൈംഗികതയെ ബന്ധങ്ങളെ അസ്വാഭാവികമായി അവർ കാണുന്നേയില്ല, സ്വച്ഛമായി ഒഴുകുന്ന നദിയെ തടസപ്പെടുത്താതെ മത്സ്യങ്ങൾ നീങ്ങുന്നത് എത്രത്തോളം   സ്വാഭാവികമാണോ അതിനേക്കൾ സാധാരണമായി, ഒരു പക്ഷെ പവിത്രമായി അവർ അവതരിപ്പിച്ചിരിക്കുന്നു. ഈ രചന മാധവിക്കുട്ടി അനുഭവിച്ച ജീവിതമല്ല,  യാഥാർഥ്യങ്ങളും അവരുടെ  ഭാവനകളും ചേർത്ത് വായനക്കാരനെ കമ്പളിപ്പിക്കുകയാണ് എന്നും, ഇതിൽ അവരുടെ ചുറ്റുപാടുകളും ഒപ്പം ജീവിച്ച മനുഷ്യരുമെല്ലാമുണ്ട്, അത് കൊണ്ട് യാഥാർഥ്യമാണ് എന്ന് മറ്റൊരു വിഭാഗവും നിരന്തരം ചർച്ചകൾ ഇപ്പ്പോഴും നടക്കുന്നു. കെപി അപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്ന സാഹിത്യവും ആണ്.’
 ഇതിനു സമാനമായൊരു സ്ത്രീ രചന മലയാളത്തിൽ  മുൻപോ ശേഷമോ ആത്മ കഥ രൂപത്തിൽ ഉണ്ടായിട്ടില്ല എന്നത്തിൽ  നിരൂപകർ ഏകാഭിപ്രായക്കാരാണ്. "Everyone Should Read Before They Die " എന്ന ഗണത്തിൽ പെടുത്താവുന്ന ആദ്യ 10 രചനകളിൽ ഒന്നാണ് ഇത്.
110 ഓളം  പേജുള്ള "എന്റെ കഥ" പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി. ബുക്ക്സ് ആണ്. 1973 പ്രസിദ്ധീകരിച്ച  "എന്റെ കഥ" യുടെ 65 ആമത് എഡിഷൻ ആണ് ഇപ്പൊ മാർക്കറ്റിൽ ലാഭ്യമായിട്ടുള്ളത്.

വരികൾ :  ഷെബീബ് ഖാൻ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

Thursday, 7 June 2018

വിശ്വാസി ഓർമിക്കേണ്ടത്


#പുസ്തക_പരിചയം - 8


ഒരു വിശ്വാസിയുടെ ജീവിതത്തിലെ നിഖില മേഖലകളെയും വളരെ ഹൃദയസ്പ്രക്കായി നേർക്ക് നേർ സംവദിക്കുന്ന ഉജ്ജ്വലമായ ഗ്രന്ഥമാണ് യുവ ചിന്തകനും എഴുത്ത് കാരനും പ്രഭാഷകനുമായ പി.എം എ ഗഫൂറിന്റെ 5 ഭാഗങ്ങളായുള്ള വിശ്വാസി ഓർമിക്കേണ്ടത് എന്ന പുസ്തകം.ഏതൊരാളും വായിച്ചിരിക്കേണ്ട കൃതി. യുവത പുസ്തക സ്റ്റാളിൽ.

വരികൾ : ഹാരിസ് സ്വലാഹി

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി