Friday, 3 February 2017

എൻ്റെ കവല സ്കൂൾ

എൻ്റെ കവല സ്കൂൾ
**************************

ഓർമ്മകൾ നിറഞ്ഞ  ബാല്യമാണ്  ജീവിതത്തിലെ വസന്തകാലം.

മധുരമനോഹര ബാല്യത്തിലെ കൊതിയൂറും ഓർമ്മകൾ സമ്മാനിച്ചൊരു നൊസ്റ്റാൾജിയയാണ് അക്ഷര ലോകത്തേയ്ക്ക് അതോടൊപ്പം  വിദ്യാഭ്യാസത്തിൻ്റെ മനോഹര ലോകത്തേയ്ക്ക് എന്നെ കൈ പിടിച്ചുയർത്തിയ "എൻ്റെ കവല സ്കൂൾ"(Govt Mulim LPschool,Erattupetta).

നഴ്സറി മുതൽ നാലാം ക്ലാസ് വരെയുള്ള ഇവിടുത്തെ കാലഘട്ടം വിദ്യാഭ്യാസത്തോടൊപ്പം ഒരു പിടി സുഖമുള്ള  ഓർമ്മകളും എനിക്ക് സമ്മാനിച്ചിട്ടുണ്ട്....

നാലാം വയസ്സിൽ നഴ്സറിയിൽ ചേർത്തതും പിന്നീടെപ്പോഴും രാവിലെ സ്കൂളിലേക്ക് കൊണ്ടു പോയിരുന്നതും അത്ത എന്നു വിളിച്ചിന്ന എൻ്റെ അത്തിത്ത ആണ്(അള്ളാഹു പൊറുത്തു കൊടുക്കട്ടെ, ആമീൻ)...

അങ്ങനെ ഞാനും അക്ഷര ലോകത്തേയ്ക്ക് കടന്നു..

മലയാള അക്ഷരമാലയിലെ ആ ആ ഇ ഈ യിൽ തുടങ്ങുന്ന ഓരോ അക്ഷരവും എനിക്ക് പരിചയപ്പെടുത്തിയ എൻ്റെ ആദ്യ ഗുരുനാഥയായിരുന്നു നഴ്സറിയിലെ "മിനി ടീച്ചർ".
ടീച്ചറോടൊപ്പം സഹായിയായി "ഇത്താത്ത" എന്നു ഞങ്ങൾ വിളിച്ചിരുന്ന ഖദീജ ഇത്തായും.

വാസല്യത്തിലും സ്നേഹത്തിലും ചാലിച്ച് ഇവർ പകർന്നു തന്ന അറിവുകളാണ് ജീവിതത്തിലെ എൻ്റെ ആദ്യ അക്ഷര സമ്പാദ്യം....

കല്ലുകൊണ്ടുള്ള സ്ലെയ്റ്റിൽ   കറുപ്പും വെളുപ്പും നിറത്തിലുള്ള കല്ലുപെൻസിൽ കൊണ്ട് അക്ഷരം എഴുതിത്തുടങ്ങിയതും  ഒപ്പം എന്താക്കെയോ  പടം വരച്ചതും 'ഋ' എന്ന അക്ഷരം എഴുതിപ്പഠിക്കാൻ പടിച്ച പണി പതിനെട്ടും പയറ്റിയതും പുസ്തകത്തിലെ ചിത്രത്തിനു പുറത്തു പോവാത്ത രീതിയിൽ ശ്രദ്ധയോടെ കളർ ചെയ്തതുമെല്ലാം മായാത്തൊരു മഴവില്ലായ് ഇന്നും ഉള്ളിലുണ്ട്.

ഇടുങ്ങിയ ക്ലാസ് മുറിയിലെ സൈക്കിളും കുതിരയുമൊക്കെയായിരുന്നു  അക്കാലത്തെ ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്‌സ്..

ഇടയ്ക്കെപ്പോഴോ ചിക്കൻപോക്സ് പിടിപെട്ട് കുറച്ചു നാൾ വീട്ടിലിരുന്ന എന്നെ,പിന്നീട് ക്ലാസിൽ വന്ന് എന്തിനോ പൊട്ടിക്കരഞ്ഞപ്പോൾ  കോരിയെടുത്ത് കണ്ണീർ തുടച്ച് ആശ്വസിപ്പിച്ച മാതൃ തുല്യയായ മിനി ടീച്ചറെയും ഉച്ചയൂണിനു ശേഷം ഞങ്ങളെ പായ വിരിച്ച് കിടത്തുമ്പോൾ ഇടയ്ക്ക് ഒളികണ്ണിട്ടു നോക്കുന്ന ഞങ്ങളുടെ മുഖത്ത് നോക്കി "മര്യാദക്ക് കിടന്നുറങ്ങടാ"എന്നു ചിരിച്ച മുഖത്തോടെ  പറയുന്ന ഖദീജ ഇത്തായെയും ജീവിതാവസാനം വരെ മറക്കാനാവില്ല.

അതിനു ശേഷം ഒന്നാം ക്ലാസിലേയ്ക്കുള്ള കാൽവെയ്പ്പിൽ എനിക്കു ലഭിച്ച പുതു പുത്തൻ അനുഭവങ്ങളത്രയും ഇന്നും ഉള്ളിലുണ്ട്.

യഥാർത്ഥ അക്ഷര ലോകത്തേയ്ക്കുള്ള ചുവടുവെപ്പായിരുന്നു അത്.

മിനി ടീച്ചർ ഉരുവിട്ടു തന്ന മലയാള അക്ഷരങ്ങൾ ചേർത്ത്  വായിക്കാൻ പരിശീലിച്ചത് ഒന്നാം ക്ലാസിലായിരുന്നു.

സ്ലേറ്റിനും കല്ലു പെൻസിലിനും പുറമേ വരയിട്ടതും  വരയിടാത്തതുമായ ബുക്കിൽ പെൻസിൽ വെച്ച് ആദ്യമായി പുതുപുത്തൻ വാചകങ്ങൾ എഴുതിത്തുടങ്ങിയതും എൻ്റെ കവല സ്കൂളിലെ ഒന്നാം തരത്തിൽ വെച്ചായിരുന്നു.

പുത്തൻ മണമുള്ള പുസ്തകങ്ങളിലെ ഓരോ പാഠങ്ങളും  ആദ്യമായി  വായിച്ചറിഞ്ഞതും അവയിലെ ചിത്രങ്ങളത്രയും കൗതുകത്തോടെ കണ്ടിരുന്നതും ഇതേ പുസ്തകവും ബുക്കുമെല്ലാം പല നിറത്തിലുള്ള ബ്രൗൺ പേപ്പറുകളിൽ പൊതിഞ്ഞ് സിനിമാ താരങ്ങളടെ ചിത്രമുള്ള നെയിം സ്ലിപ്പ് ഒട്ടിച്ച് വീട്ടിലെ മുതിർന്ന അംഗത്തെ കൊണ്ട് സ്വന്തം പേരെഴുതിച്ച് പൊന്നുപോലെ സൂക്ഷിച്ചതും ഈ ഒന്നാം തരത്തിലെ കൗതുകമുണർത്തുന്ന ഓർമ്മകളിൽ ചിലതാണ്.

കറു കറുത്ത സ്ലെയ്റ്റിലെ വെളുവെളുത്ത അക്ഷരങ്ങളെ മായ്ക്കാനുള്ള കഴിവ് വഴിയോരത്തെ മഷിത്തണ്ടിനുണ്ടെന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞതും ഇതേ സമയത്തുതന്നെ..

ആദ്യമായി "യൂണിഫോം"എന്ന വസ്ത്രത്തെ അറിയുന്നതും  അണിയുന്നതും  ഒന്നാം തരത്തിലായിരുന്നു..

പിന്നീടങ്ങോട്ട് ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസുകൾ പിന്നിടുന്നതോടൊപ്പം എന്നിലെ അപ്രതീക്ഷിത അനുഭവങ്ങളം കൂടി വരികയായിരുന്നു...

ഒന്നാം തരം മുതൽ നാലാം തരം വരെ 'C'എന്ന ഡിവിഷനായിരുന്നു എനിക്ക്.

ഞങ്ങളുടെ 'C' ഡിവിഷനിലെയും തൊട്ടപ്പുറത്തെ 'B' ഡിവിഷനിലെയും ആൺകുട്ടികൾ തമ്മിൽ ഇടയ്ക്കിടെയുണ്ടാവുന്ന വാക്കേറ്റവും അടിപിടിയും അക്കാലത്തെ പ്രധാന സ്റ്റണ്ട് പടങ്ങളെപ്പോലും വെല്ലുന്നവയായിരുന്നു...

കവല സ്കൂളിലെ നാല് വർഷത്തെ വിദ്യാഭ്യാസത്തിൽ എൻ്റെ ക്ലാസ് ടീച്ചറായി ഒപ്പമുണ്ടായിരുന്നത് "ഫാത്തിമ ടീച്ചർ" ആയിരുന്നു. ടീച്ചറുടെ 'എടേ' എന്ന  വാത്സല്യം തുളുമ്പുന്ന വിളിയുടെ മുഴക്കം  ഇന്നും കാതിലുണ്ട്.....

ടീച്ചറെ കൂടാതെ നെറ്റിയിൽ വലിയ പൊട്ടു തൊടുന്ന ദേഷ്യക്കാരിയായ പ്രിൻസിപ്പിളെയും ചൂടനായ ഹരിദാസ് സാറിനെയും അറബി പഠിപ്പിച്ചിരുന്ന ഹുസൈൻ, മജീദ് സാറന്മാരെയും മുഖത്തു മറുകുളള ഗ്രേസി ടീച്ചറെയും റംല ടീച്ചറെയും, ഷക്കീല, റഹീമ, റാണി,ബഷീർ സാർ, സാറ ടീച്ചർ, ലീല ടീച്ചർ, മൈമൂൻ ടീച്ചർ പിന്നെ സ്കൂളിൻ്റെ സ്വന്തം ഗായികയായിരുന്ന ജെസി ടീച്ചർ ഇവരെയൊന്നും ഓർത്തെടുക്കാൻ ഇന്നും യാതൊരു ബുദ്ധിമുട്ടുമില്ല.

"അസംബ്ലി" എന്ന അനുഭവം ആദ്യമായി കണ്ടറിഞ്ഞത്  കവല സ്കൂളിൻ്റെ തിരുമുറ്റത്താണ്.

വെളുത്ത ഷർട്ടും നീല നിക്കറും അണിഞ്ഞ ഞാനുൾപ്പെടുന്ന ആൺകുട്ടികളും ഇതേ നിറത്തിലുളള യൂണിഫോമിൽ പെൺകുട്ടികളും വരിവരിയായി നിന്നിരുന്നത് അക്കാലത്തെ സുഖമുള്ളൊരു കാഴ്ച്ച തന്നെയായിരുന്നു..

ഇടവേള സമയങ്ങളിൽ സ്കൂൾ മുറ്റത്തൂടെ ഓടി നടന്നിരുന്നതും  ചുറ്റുമതിലില്ലാത്ത  മൈതാനത്തു പോയി മധുരപ്പുളി കൊണ്ട് പരസ്പരം എറിഞ്ഞു കളിച്ചതും, മീനച്ചിലാറ്റിലെ ഒഴുക്കിനെ ഭയത്തോടെ  നോക്കിക്കണ്ടതും,പുല്ലിനുള്ളിൽ പതിയിരുന്ന വിട്ടിലിനെ സസൂക്ഷമം കൈ പൊത്തിപ്പിടിച്ച് ഇരുകാലുകളും പറിച്ച്  കളഞ്ഞ് ബോക്സിൽ  സൂക്ഷിച്ചതുമെല്ലാം ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിലെ പഴകിപ്പോയ മധുരസ്മരണകളിൽ ചിലതാണ്...

അതിരാവിലെ മറ്റാരും വരുന്നതിനു മുന്നേ സ്കൂളിലെത്തി പഴുത്ത ബതാംക തപ്പിയെടുത്ത് കല്ലുകൊണ്ട് ചതച്ച് അതിനുള്ളിലെ പരിപ്പ്  രുചിയോടെ കഴിച്ച് ഒപ്പം  പൈപ്പിലെ പച്ചവെള്ളം വയറു നിറയെ കുടിച്ച് നീട്ടിയൊരു ഏമ്പക്കവും വിട്ട് ജനലിലെ ഹോളിനിടയിലൂടെ ക്ലാസിൽ കയറിയിരിക്കും. ആദ്യം ക്ലാസിലെത്തിയവൻ എന്ന അഹങ്കാരത്തോടെ.

ഉച്ച സമയത്ത് കഞ്ഞിക്കും പയറിനും പേരു നൽകിയവർ കഞ്ഞിപ്പുരയിലേക്കോടും.

പല തരം പലകകളാൽ നിർമ്മിതമായൊരു കൊച്ചു ഷെഡ്ഡ്. അതായിരുന്നു കഞ്ഞിപ്പുര.

ഈ പലകകളിലത്രയും ചോക്കുകൊണ്ടുള്ള പല പല പേരുകൾ കാണാം.
ഇത് നാലാം ക്ലാസിലെ പാൻസിട്ട  സീനിയേഴ്സിൻ്റെ വകയാണ്. അത് ചോദ്യം ചെയ്യാൻ നമുക്ക് അവകാശമില്ലത്രേ.

ഇവിടെ ചൂടു പറക്കുന്ന രുചിയൂറും കഞ്ഞിയും പയറുമായി "കുഞ്ഞുമോൻ കാക്ക" ഉണ്ടാവും.

കവല സ്കൂളിൻ്റെ എല്ലാമെല്ലാമാണ് കുഞ്ഞുമോൻ കാക്ക.
പുലർച്ചെ സ്കൂൾ തുറക്കുന്നതും കുട്ടികൾക്ക് ഭക്ഷണം വെച്ച് വിളമ്പുന്നതും വൈകുന്നേരം എല്ലാവരും പിരിഞ്ഞ ശേഷവും സ്കൂളിനെ പരിപാലിക്കുന്നതും ഈ മനുഷ്യനാണ്.
ഇന്നും ഈ സേവനം മാറ്റമില്ലാതെ തുടരുന്നു.

കാക്കായോടൊപ്പം ഈ അടുത്ത കാലം വരെയും ഇവിടുത്തെ സഹായിയായി സേവനമനുഷ്ഠിച്ച പൊക്കം കുറഞ്ഞൊരു ച്ചേചിയെയും ഇന്നും മറക്കില്ല..

പിന്നീട് വലിയ ക്ലാസുകളിലേക്കെയെത്തിയപ്പോൾ  ഇടയ്ക്കുള്ള മിനി ടീച്ചറുടെ നോട്ടത്തെ "ഇവൻ വലിയ കുട്ടിയായല്ലോ"എന്ന രീതിയിലാവുമെന്ന് അഹങ്കാരത്തോടെ ചിന്തിച്ചതും ടീച്ചറുടെ മുന്നിലൂടെ സ്പീഡിൽ ഊഞ്ഞാൽ ആടി വലിയ കുട്ടിയുടെ കരുത്ത് കാട്ടിയതും ഇടനെഞ്ചിലെവിടെയോ അതേപടിയുണ്ട്...

പൈപ്പിൽ വെള്ളമില്ലാത്തപ്പോ, ഇന്നത്തെപ്പോലെ അടച്ചുപ്പുള്ള ഭിത്തിയുടെ മറ ഇല്ലാതിരുന്നതിനാൽ താഴത്തെ ആറ്റിൽ പോയി ചോറ്റുപാത്രം കഴുകി അതേ പാത്രത്തിൽ പായലും ഒപ്പം മീനും കൊണ്ടു വരുമായിരുന്നു...

പിന്നീടാണ് സ്കൂളിൻ്റെ പിന്നിലെ ചുവരിനോടു ചേർന്നുള്ള ഭാഗത്തുടെ കൈയ്യിൽ പിടിച്ച് ഓടിക്കാവുന്ന വിവിധ തരം വണ്ടികളുമായി ചില വിരുതന്മാർ ഇറങ്ങിയത്.അവരോടൊപ്പം ക്രമേണ ഞാനും കൂടി..

ഞാൻ നാലാം തരത്തിൽ എത്തിയ സമയമാണ്  "ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായത്തി"ൻ്റെ കടന്നുവരവ്.

ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തിയാറ്  അക്ഷരങ്ങളെ  എനിക്ക് പരിചയപ്പെടുത്തിയതും ഒപ്പം "B A B Y  baby, C U P  cup"എന്നിങ്ങന്നെ അക്ഷരങ്ങളെ ചേർത്ത് വായിക്കാൻ എന്നെ പ്രാപ്തനാക്കിയതും ഇന്നും ഞാനേറെ ബഹുമാനിക്കുന്ന ഫാത്തിമ ടീച്ചറാണ്...

കളിയ്ക്കും ചിരിയ്ക്കുമൊപ്പം പഠനവും കഴിഞ്ഞ് സ്കൂൾ വിടുമ്പോ പുറത്ത് എന്നെയും കാത്ത് 'ചേതക് സ്കൂട്ടറു'മായി മേരാ പിതാജി ഉണ്ടാവും.

സ്കൂളിനു പുറത്തെ ഓർമ്മകളാണ് "ഉപ്പുപ്പാ"യുടെ കടയിലെ വിവിധ തചിയുള്ള മിയായികളും ഒരു രൂപയുടെ കുഞ്ഞുപേനയും രണ്ടു രൂപയുടെ സ്റ്റിക്കിൻ്റെ പേനയും കൂടാതെ കറുത്തതും റോസും നിറത്തിലുള്ള  ജാമുകളും.

ഇതോടൊപ്പം "സോപ്പുകുഞ്ഞിക്കാക്ക"യുടെ അല്പം  വലിയ കടയും മറവികൾക്കപ്പുറമാണ്.

മഴക്കാലത്ത് കാർട്ടൂൺ ചിത്രങ്ങൾ നിറഞ്ഞ കുട ചൂടി കൂട്ടുകാരുമൊത്തുള്ള പള്ളിക്കൂട യാത്രയും വഴിയരികിലെ ചെളിവെള്ളം  മനപൂർവ്വം ചവിട്ടിത്തെറിപ്പിച്ചതും റോഡിലൊഴുകുന്ന വെള്ളത്തിലേക്ക് ചേമ്പില പറിച്ചിട്ട് മത്സരിക്കുന്നതുമൊക്കെ ഇന്നത്തെ കുട്ടികളുടെ ആലോചനകൾക്കുമേറെ അപ്പുറമാണ്...

അക്കാലം മുതൽ ഇപ്പോൾ വരെയും 'സാധാരണക്കാരൻ്റെ ബറക്കാത്ത് മഹലും' ഇതേ കവല സ്കൂൾ തന്നെ.

അന്നൊക്കെ സ്കൂളിൽ ഒരു  കല്യാണം വന്നാൽ ബന്ധുക്കളുടെയൊക്കെ കൈ പിടിച്ച് തെല്ലഹങ്കാരത്തോടെ പഠിക്കുന്ന ക്ലാസും മൈതാനവും സ്കൂളിലെ മറ്റു കാര്യങ്ങളുമൊക്കെ ഓടി നടന്ന് കാട്ടിക്കൊടുക്കുമ്പോൾ കിട്ടുന്ന ആ ഒരു നിർവൃതി ചെറുതൊന്നുമല്ല....

ഇന്നിപ്പോൾ കവല സ്കൂളിനു മുറ്റത്തൂടി കുഞ്ഞു കുരുന്നുകൾ ഓടി നടക്കുന്നതു കാണുമ്പോൾ ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ ചിതലരിച്ച ഓർമകൾ മനസ്സിലേക്കു വരാറുണ്ട്....

വരാന്തയിലിരുന്ന് ചോറ്റുപാത്രം ഇടിച്ച് തുറന്നതും വട്ടത്തിലുള്ള മുട്ട പൊരിച്ചതുമെല്ലാം ആ നിമിശം ഉള്ളിലേയ്ക്കൊഴുകിയിറങ്ങും...

ആ ഓർമ്മകൾകത്രയും സുഖമുള്ളൊരു നീറ്റലുണ്ടാവും.
ഏറെ സന്തോഷവും അതിലുപരി നെഞ്ച് പിടയുന്നൊരു വേദനയും ചേർന്ന വല്ലാത്തൊരു  നീറ്റൽ...

പിന്നീടാണ് "ഷാജിമോൻ സാറി"ൻ്റെ കീഴിൽ കവല സ്കൂൾ ഇന്ന് നാം കാണുന്ന രീതിയിലേക്ക് പുരോഗതി പ്രാപിച്ചത്.
സാറിൻ്റെ മേൽനോട്ടത്തിൽ സ്‌കൂളിൻ്റെ മാറ്റം വളരെപ്പെട്ടന്നായിരുന്നു...


ബാല്യകാലത്ത് ഞാൻ കണ്ട ഞാൻ അനുഭവിച്ചറിഞ്ഞ ആ സ്കൂളിന് ഇന്നൊരു പാട് മാറ്റം കൈവന്നിരിക്കുന്നു.
ചില ഞായറാഴ്ചകളിലെ കല്യാണ വേളകളിൽ ഈ മാറ്റം  കണ്ടറിയാറുണ്ട്...

ആദ്യകാല ഗുരുനാഥന്മാർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടും
ഒപ്പം എൻ്റെ കവല സ്കൂൾ ഇനിയും ദീർഘനാൾ  ഇതേ പ്രൗഢിയോടെ ഇതേ തലയെടുപ്പോടെ ഭാവിയിലേക്ക് ഒരു പാട് പുത്തൻ വരദാനങ്ങള വാർത്തെടുക്കും വിധം നില കൊള്ളട്ടെ എന്ന് ആത്മാർത്ഥമായി ആശംസിച്ചു കൊണ്ടും നിർത്തട്ടെ...

നഹാസ് ഖാൻസൺ

ഫേസ്ബുക്ക് പോസ്റ്റ്

Wednesday, 1 February 2017

ജലക്ഷാമം പരിഹരിക്കാൻ രണ്ടു തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ ആണ് എന്റെ ഈരാറ്റുപേട്ട മുന്നോട്ട് വെക്കുന്നത്




ഈരാറ്റുപേട്ടയുടെ  സാമൂഹിക, സംസ്കാരിക, സാമൂഹ്യ ക്ഷേമ മേഖലകളില്‍ 2011 മുതല്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തിവരുന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ ആണ് “ എന്‍റെ ഈരാറ്റുപേട്ട “ ഫേസ്ബുക്ക്‌ ഗ്രൂപ്പ്. മുനിസിപ്പാലിറ്റി നടത്തുന്ന ഇത്തരമൊരു വേദിയിലേക്ക് ലഭിച്ച ക്ഷണം ഒരു അംഗീകാരം ആയി കാണുകയും ഗ്രൂപിന്റെ പേരില്‍ നന്ദി അറിയിക്കുകയും ചെയ്യുന്നു.
ക്ഷണം ലഭിച്ച ശേഷം ഗ്രൂപ്പില്‍ നടത്തിയ നീണ്ട ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ്.


ജലക്ഷാമം പരിഹരിക്കാൻ രണ്ടു തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ ആണ് എന്റെ ഈരാറ്റുപേട്ട മുന്നോട്ട് വെക്കുന്നത്
  1. ആസന്നമായ  വേനൽകാലം  തരണം ചെയ്യാൻ ഉള്ള മാർഗങ്ങൾ.
  2. ദീര്‍ഘ കല ജല സംരക്ഷണം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍.


ആസന്നമായ  വേനൽകാലം  തരണം ചെയ്യാൻ ഉള്ള മാർഗങ്ങൾ.


  1. ഈരാറ്റുപേട്ടയിലെ ശുദ്ധ ജല കുറവ് അനുഭവ പെടുന്ന പ്രദേശങ്ങൾ കണ്ടെത്തി  ടാപ്പുകൾ ഉള്ള ടാങ്ക് സ്ഥാപിച്ച് അതിൽ മുൻസിപ്പാലിറ്റിയിൽ നിന്ന് കുടിവെള്ളം നിറച്ചു നൽകിയാൽ - വാഹനങ്ങളിൽ നിന്ന് നേരിട്ട് കുടങ്ങളിലേക്ക് ജലം പകർത്തുന്നത് വഴി ഉണ്ടാവുന്ന ജല നഷ്ടം ഒഴിവാക്കാൻ കഴിയും.


  1. ജല ലഭ്യത കൂടുതൽ ഉള്ള സ്ഥലങ്ങൾ, വറ്റാത്ത കിണർ, മറ്റ് ജല സ്രോതസുകൾ എന്നിവയിൽ നിന്ന് കുടി വെള്ളം നല്കാൻ താത്കാലിക  മാർഗങ്ങൾക്ക് പകരം സ്‌ഥിരം മാർഗങ്ങൾ കാണുക.


  1. വേനല്‍ കടുത്തു കഴിഞ്ഞാല്‍ കുടിവെള്ള ടാങ്കറുകളും ചെറിയ പെട്ടി ഒട്ടോകളില്‍ ജലം വില്കുന്നവരും അന്യായ വില വാങ്ങുന്നു എന്നൊരു പരാതിയുണ്ട്. വില ഏകീകരിക്കാനും ന്യായമായ വില ഫിക്സ് ചെയ്യാനും സംവിധാനം ഉണ്ടാക്കണം.

  1. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ലീക്ക് ആയും ഡാമേജ് ആയും ധാരാളം വെള്ളം നഷ്ടപ്പെടുന്നു. അടിയന്തിരമായി അറ്റകുറ്റ പണികള്‍ ചെയ്തു ജല നഷ്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക.


  1. വേനല്‍ കാലം പകര്‍ച്ച വ്യാധികളുടെ കാലം കൂടിയാണ്. അഴുക്കു കലര്‍ന്ന ജലം ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കളും മറ്റും കഴിക്കുന്നത്‌ ഒഴിവാക്കിയാല്‍ ഒരു പരിധി വരെ ഇത് തടയിടാം. ശുദ്ധ ജലം ആണ് ഉപയോഗിക്കുന്നത് എന്നുറപ്പ് വരുത്താനുള്ള പരിശോധനകളും മറ്റു നടപടികളും വേഗത്തിലാക്കുക.


  1. വേനല്‍ കാലത്ത് പുതിയ കുഴല്‍ കിണര്‍ കുത്തുന്നതിനു നിയന്ത്രണം കൊണ്ട് വന്നാല്‍ നന്നായിരിക്കും.


  1. ടൌണില്‍ ജനം കൂടുതല്‍  കേന്ദ്രീകരിക്കുന്ന ബസ്‌ സ്റ്റോപ്പ്‌, പോലുള്ള സ്ഥലങ്ങളില്‍ സൌജന്യമായി കുടി വെള്ള ലഭ്യത ഉറപ്പു വരുത്തുക. “ എന്‍റെ ഈരാറ്റുപേട്ട  “ നിലവില്‍ ചെറിയ രീതിയില്‍ ഈ രംഗത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്. വിപുലമാക്കാനുള്ള ശ്രമങ്ങള്‍ക് സാമ്പത്തികവും മറ്റെല്ലാ തരത്തിലുള്ള പിന്തുണയും ആവശ്യമാണ്.


  1. കരുതലോടെയുള്ള ജല ഉപയോഗം പ്രമേയമാക്കി മുഴുവന്‍ പേരിലേക്കും സന്ദേശം എത്തുന്ന രീതിയിലുള്ള കാമ്പയിന്‍ നടത്തുക. “Save Water, Save Life” എന്ന പേരില്‍ രണ്ടു മാസങ്ങള്‍ക് മുന്‍പ് “ എന്‍റെ ഈരാറ്റുപേട്ട “ ഇത്തരമൊരു ഓണ്‍ലൈന്‍  കാമ്പയിന്‍ ആരംഭിക്കുകയും നല്ല രീതിയില്‍ മുന്നോട്ട് പോകുകയും ചെയ്യുന്നു. പക്ഷെ ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ എത്തിപ്പെടുന്നതിനെക്കാള്‍ വലിയൊരു സമൂഹം പുറത്തുണ്ട്. കൂടുതല്‍ ജലം ഉപയോഗിക്കുന്ന ഭൂരിപക്ഷം വരുന്ന സ്ത്രീ സമൂഹത്തിലേക്ക് ഈ  ഓണ്‍ലൈന്‍ പ്രചരണം നിര്‍ഭാഗ്യവശാല്‍  കാര്യമായി എത്തിച്ചേരുകയില്ല. വിപുലമായൊരു കാമ്പയിന്‍ ആണ് ഇതിനു പരിഹാരം.





ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍.  


  1. കുളങ്ങൾ,കിണറുകൾ എന്നിവ ചാർജ് ചെയ്യാനുള്ള മാർഗങ്ങൾ ഉടൻ തുടങ്ങി വെക്കുക. മഴ കുഴികൾ, കെട്ടിടങ്ങളിൽ നിന്നുള്ള മഴ വെള്ളം കിണറുകളിൽ/ മഴ വെള്ള സംഭരണികൾ എന്നിവയിൽ എത്തിക്കാൻ ഉള്ള മാർഗങ്ങൾ അവലംബിക്കുക.


  1. .ഈലക്കയം, തെക്കേക്കര ഡാമുകളുടെ ഉയരം കൂട്ടുക,


  1. മാതാക്കള്‍ തോട് മീനച്ചിലാറില്‍ ചേരുന്ന സ്ഥലത്ത് നിലവിലുണ്ടായിരുന്ന ഡാം പുനര്‍ നിര്‍മിച്ച് ഉപയോഗ പ്രദമാക്കുക.


  1. ,കരിയിലകൾ കത്തിക്കുന്നത് നിരുത്സാഹ പെടുത്തുക .മണ്ണിൽ അടിഞ്ഞു കിടക്കുന്ന ഈ കരിയിലകൾ ഒരു സ്പോഞ്ച്  പോലെ പ്രവർത്തിച്ചു വേനൽ മഴയെ ഭൂമിയിൽ എത്തിക്കും എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക.

  1. ,മുറ്റം തറയോട് പതിക്കുന്നത് പോലെ ഉള്ള മഴ വെള്ളം ഭൂമിയിൽ എത്തുന്നത് തടയുന്ന നിർമാണ പ്രവർത്തങ്ങൾ നിരുത്സാഹപ്പെടുത്തുക.
  2. ജല സംരക്ഷണ സന്ദേശം നിരന്തരമായി ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുക. ഇതിനു വിവധ സ്കൂള്‍ ക്ലബ്‌കള്‍, വിവിധ പ്രാദേശിക കൂട്ടായ്മകള്‍ എന്നിവ ഉപയോഗിക്കാം.